Wednesday, November 10, 2010

പത്മ പുരസ്‌കാരങ്ങള്‍: അനര്‍ഹരെ പരിഗണിക്കരുതെന്ന്‌ രാഷ്‌ട്രപതിക്ക്‌ നിവേദനം

തിരുവനന്തപുരം: ദേശീയ ബഹുമതികളായ പത്മ പുരസ്‌കാരങ്ങളുടെ യശസ്സ്‌ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനു നിവേദനം നല്‍കി. സിനിമാ-കായിക താരങ്ങള്‍ക്ക്‌ പത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കരുതെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. സാഹിത്യരംഗത്ത്‌ ജ്ഞാനപീഠം, കലാരംഗത്ത്‌ സംഗീത-നാടക അക്കാദമി അവാര്‍ഡ്‌, സിനിമാരംഗത്ത്‌ ദാദാ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌, ദേശീയ-സംസ്ഥാന സിനിമാ അവാര്‍ഡുകള്‍, കായികരംഗത്ത്‌ രാജീവ്‌ ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍, കായികരംഗത്തെ പരിശീലനത്തിന്‌ ദ്രോണാചാര്യ തുടങ്ങിയ അവാര്‍ഡുകള്‍ വര്‍ഷംതോറും നല്‌കുന്നതിനാല്‍ സിനിമാ-കായികരംഗത്തെ മാത്രം മികവിന്റെ അടിസ്ഥാനത്തില്‍ പത്മപുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതിന്‌ അനുചിതമാണെന്നു ഫൗണ്ടേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പത്മ പുരസ്‌ക്കാരങ്ങള്‍ നേടുന്നവര്‍ വരും തലമുറകള്‍ക്കു മാതൃകയാവേണ്ടവരും രാജ്യസ്‌നേഹികളും നിയമങ്ങള്‍ അനുസരിക്കുന്നവരും ആകണം. എന്നാല്‍ നിരവധി അനര്‍ഹര്‍ ബഹുമതി പട്ടികയില്‍ കടന്നുകൂടുന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടായിരത്തില്‍ പത്മശ്രീ നേടിയ ഏ.ആര്‍. റഹ്‌മാന്റെ വീട്ടില്‍ നടന്ന ആദായ നികുതി റെയ്‌ഡ്‌, വിദേശത്തുനിന്നു ലഭിച്ച കാറിനു നികുതി അടയ്‌ക്കാതെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളിലൊന്നായ മദ്യനിരോധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന മോഹന്‍ലാല്‍ തുടങ്ങിയ നിരവധി മുന്‍കാല പത്മജേതാക്കള്‍ പുരസ്‌ക്കാരത്തിന്‌ കളങ്കം ചാര്‍ത്തിയിരിക്കുകയാണ്‌. കഴിഞ്ഞതവണ പത്മ നേടിയവരില്‍ പത്മപുരസ്‌ക്കാരങ്ങള്‍ പരിഗണിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി എന്‍.എന്‍. വോറ, മുന്‍ ക്യാബിനറ്റ്‌ സെക്രട്ടറി നരേഷ്‌ ചന്ദ്ര എന്നിവരും ഉള്‍പ്പെടുന്നു. ഇത്‌ അപാകതയാണെന്നും എബി. ജെ. ജോസ്‌ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ പത്മപുരസ്‌ക്കാരങ്ങള്‍ ലഭിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും അര്‍ഹരെ മാത്രമേ ദേശീയ ബഹുമതികള്‍ക്കായി പരിഗണിക്കാവൂ എന്നും അഭ്യര്‍ത്ഥിച്ചു.



31.10.07.

No comments:

Post a Comment